മുണ്ഡനോപനിഷത്ത് - എം എസ് ബനേഷ്

bookmark

മുണ്ഡനോപനിഷത്ത് - എം എസ് ബനേഷ്

മുണ്ഡനം ചെയ്യാന്‍ ബാര്‍ബര്‍-

ഷോപ്പില്‍ നീയിരിക്കുമ്പോള്‍,
നിശ്ചയദാര്‍ഢ്യം കണ്ണില്‍
കത്തിയായ് മുനയ്ക്കുമ്പോള്‍,

കൊല്ലല്ലേ വസന്തത്തെ
വേരോടെയെന്നു മുടി-
ച്ചുരുള്‍ക്കാടുലഞ്ഞുവോ,
ചില്ലകള്‍ കിടുങ്ങിയോ?

ഞാനെത്രവട്ടം വിരല്‍-
ത്തന്ത്രികള്‍ മീട്ടീ മെല്ലെ
തഴുകാന്‍ ശ്രമിച്ചതാ-
ണിക്കാടിന്നാഴങ്ങളെ.

എത്രയോ രാത്രി നിന്റെ-
യഴിഞ്ഞ കാടിന്‍ കറു-
പ്പത്രയുമുള്‍ക്കൊണ്ടാവാ-
മിത്രയ്ക്കു കറുത്തിരുള്‍!

അത്രമേലിരുണ്ടതാം
രാത്രികള്‍ നിന്റെ മുഖം
ആവാഹിച്ചാവാം പിന്നെ
തെളിച്ചൂ നിലാവെട്ടം!

ഉപമയലങ്കാര
മധുരമൊഴികളില്‍
കര്‍ക്കശം മുടിവാരി-
ക്കെട്ടി നീയപ്പോഴൊക്കെ.

മുണ്ഡനം ചെയ്യാന്‍ തല
താഴ്ത്തി നീയിരിക്കുമ്പോള്‍
കത്രിക വിസമ്മത
ഘര്‍ഷണത്തീപാറിച്ചോ?

ഇല്ലില്ല, പൊഴിയുന്നൂ
ചുരുളാര്‍ന്നോര്‍മ്മക്കാലം.
ഉറക്കം വരാതെ ഞാന്‍
കിടന്ന നാളില്‍ നിന്റെ
തമസ്സില്‍ മുഖം പൂഴ്ത്തി
വിയര്‍ത്ത മഴക്കാലം.

അക്കാര്യമോര്‍ത്തിട്ടല്ല
അക്കിത്തം പണ്ടേതന്നെ
സുഖദം തമസ്സെന്നു
പറഞ്ഞതെന്നാകിലും.

കുന്നുകള്‍ക്കടിവാരം
ചായുന്ന ചെന്തെങ്ങിന്റെ
പൂങ്കുല പോലേ വീണു
കിടപ്പൂ സ്മരണകള്‍.

നിന്‍ നടുനോവു മാറ്റാന്‍
എത്രയോ രാവില്‍ ഞാനാ
പിന്‍പുറക്കാട്ടില്‍ നിദ്ര
വെടിഞ്ഞാണുഴിഞ്ഞെടോ.

ഓര്‍മ്മകള്‍ നിരത്തി ഞാ-
നാര്‍ദ്രതയാലേ നിന്നെ
വിലക്കാന്‍ ശ്രമിച്ചതു
നിഷ്ഫലമഴിഞ്ഞുപോയ്.

അരുതെന്നെത്രവട്ടം
പറഞ്ഞെങ്കിലും വടി-
ച്ചൊഴിയും എന്നാണു നിന്‍
ഇരിപ്പിന്‍ കാളീഭാവം.

പുറത്തു കുഞ്ഞും ഞാനും
അകത്തു നീയും നിന്റെ
സ്വന്തമാം മുടിക്കെട്ടും
വാടിയ പൂക്കാലവും.

മുണ്ഡനം ചെയ്യാന്‍ തല
തിളച്ചാണിരിപ്പു നീ,
നിന്‍ മുന്നിലിപ്പോളിതാ
മുക്കോടി മുടിത്തെയ്യം.

അത്രമേലലങ്കാരം
കൊണ്ടുനിന്‍ മുടിക്കെട്ടി-
ലാഞ്ഞാഞ്ഞുപിടിച്ചടി-
ച്ചിടിച്ച മുടിത്തെയ്യം.

നിന്‍ മുടിക്കെട്ടില്‍ നിന്നും
നിന്‍ മടിക്കുത്തിന്‍ ദൂരം
ഉപമ കൊണ്ടു താണ്ടി
രസിച്ച മുടിത്തെയ്യം.

കണ്ണുനീരുപ്പു ചേര്‍ത്തു
വേവിച്ച ചോറില്‍ കണ്ട
മുടിനാരെടുത്തിട്ട്
അലറും മുടിത്തെയ്യം.

പോലീസിന്‍ വഷളത്ത-
ക്കത്രിക ലോക്കപ്പിന്റെ
തറയില്‍ വടിച്ചിട്ട
നീള്‍മുടിപ്പെണ്ണിന്‍ തെയ്യം.

അഴിച്ച പാഞ്ചാലിതന്‍
പീഡിതകേശഭാരം
താങ്ങുവാനരുതാതെ
വീഴുന്ന മുടിത്തെയ്യം.

അക്കേശം പ്രതികാര-
ക്കുടലിന്‍ ചോര മുക്കി-
ത്തലോടി ഞാനെന്നാര്‍ത്ത്
പിരിക്കും മീശത്തെയ്യം.

മുണ്ഡനം ചെയ്യാന്‍ തല-
യുയര്‍ത്തിയിരിക്കുമ്പോള്‍
മുന്നിലെയാകാശമാ
ണിന്നിനി നിന്‍ കണ്ണാടി.

നീയതില്‍ കാണുന്നുണ്ടോ
സ്വച്ഛം നിന്‍ ശിരോചിത്രം.
ബന്ധനവിമുക്തയാം
പെണ്ണിന്റെ ഭൂമീചിത്രം.

മുണ്ഡിതശിരസ്സാകും
ഭൂമി തന്‍ നിറുകയില്‍
വേണ്ടിനി സിന്ദൂരവും
പര്‍ദ്ദ തന്‍ തടസ്സവും.

മുണ്ഡനം ചെയ്യാന്‍ തല-
യുറപ്പിച്ചിരിക്കുമ്പോള്‍
പെണ്ണിന്റെ മുടിച്ചുരുള്‍
പാറുന്നൂ വ്യോമങ്ങളില്‍.

ആകാശത്തോളം വലു-
തായൊരു ക്ഷുരകസ്ത്രീ
ഒററയ്ക്കു വടിക്കുന്നൂ
പെണ്‍മുടിച്ചുരുളുകള്‍.

മഴവില്‍ തെളിഞ്ഞൊരു
പെണ്‍മ തന്‍ മാനത്തിതാ
പറന്നു പരക്കുന്നൂ
പെണ്‍മുടിക്കരിമേഘം.

ആ മുടിക്കാര്‍മേഘത്തിന്‍
സുന്ദരാകാരം വ്യോമ
മണ്ഡലം ചുഴന്നിതാ
പെയ്യുവാനൊരുങ്ങുന്നു.

കോടാനുകോടിമുടി
മേഘമാംയക്ഷീരൂപം
പെയ്യുന്നു പെണ്മാരിയായ്
മൊട്ടയാം ഭൂമിക്കുമേല്‍.

പിറ്റേന്നു തളിര്‍ക്കുവാന്‍
തുടങ്ങീ ഭൂമീതടം
ചില്ലകള്‍ മുടിക്കെട്ടായ്
വളരും മരങ്ങളാല്‍.

ആടുവാന്‍, അലറുവാന്‍,
ആവോളം ചരിക്കുവാന്‍
കഴിയും സ്വതന്ത്രമാം
സ്ത്രീലിംഗമരങ്ങളാല്‍.

ഉപമയ്ക്കസാധ്യമാം
തമസ്സും പ്രകാശവും
തന്നുടെ മുടിക്കെട്ടാല്‍
ചൊരിയും മരങ്ങളാല്‍.

മഴയാലുഷ്ണം വാര്‍ന്ന
മണ്ണിലേക്കിറങ്ങി നീ.
മരങ്ങള്‍ പെയ്യുന്നുണ്ട്
തിളങ്ങും നിറുകയില്‍.

കുഞ്ഞിന്മേലിമ തെല്ലു
ചിമ്മി നീ പിന്നെപ്പോയി.
പിന്നാലെ ഞാനും, ജലം
വര്‍ഷിക്കും വൃക്ഷങ്ങളും.

-(സമകാലിക മലയാളം വാരിക, മേയ് 30, 2016)