മണിനാദം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

മണിനാദം - ബാലചന്ദ്രന്‍ ചുള്ളിക്കാട്
“കൺകളിൽക്കലാലയ
ജീവിതം തുളുമ്പുമി-
പ്പെൺകുട്ടിയേതാണമ്മേ?”
പിന്നെയും ചോദിച്ചു ഞാൻ.
വൃദ്ധയാം കന്യാസ്ത്രീ കൺ
പീലികൾ പൂട്ടിക്കൊണ്ടു
ദീർഘനിശ്വാസത്തോടെ
ജപമാലയിൽത്തൊട്ടു.
“അഛന്റെ ശവദാഹം
കഴിഞ്ഞ വൈകുന്നേരം
പെട്ടിയിൽപ്പരതുമ്പോൾ-
ക്കിട്ടിയതാണിച്ചിത്രം.”
ഉരുകും മൌനത്തിന്റെ
തുള്ളിവീണുള്ളം പൊള്ളും
നിമിഷം--പൊട്ടീ വെള്ള
പ്രാവിന്റെ ചിറകടി.
“നൃത്തവേദിയിൽ മിന്നി
നിൽക്കുമിക്കുമാരിതൻ
സ്വപ്നദീപ്തമാം മുഖം
മറന്നുകഴിഞ്ഞെന്നോ?”
( ക്ഷുബ്ധസാഗരങ്ങളെ
ശാന്തമാക്കിയ ദേവൻ
ചിത്തരഞ്ജനം ചെയ്തു
ശമിപ്പിച്ചുവോ മോഹം! )
ശുഭ്രമാം കന്യാലയ
ഭിത്തികൾ ചെവിയോർക്കെ
ദു:ഖഗംഭീരം ദൂരെ
മുഴങ്ങീ മണിനാദം.
“ ഇതു ഞാനല്ലാ കുഞ്ഞേ.
നിനക്കു തെറ്റിപ്പോയി.
പൊറുക്കൂ-- പ്രാർത്ഥിക്കുവാൻ
നേരമായ്, പോകട്ടെ ഞാൻ.”