പവിഴമല്ലിയുടെ മരണം - സുഗതകുമാരി

bookmark

പവിഴമല്ലിയുടെ മരണം - സുഗതകുമാരി

 

അഴിവാതിലൂടെപ്പരുങ്ങി വരില്ലിനി

പവിഴമല്ലിപ്പൂവിന്‍ പ്രേമം...

മുറിയില്‍ അകായില്‍ വിളക്കു കെട്ടു,ഞങ്ങ-

ളിവിടെത്തളര്‍ന്നിരിക്കുന്നു

ഇവള്‍ തോഴി,മുറ്റത്തു മണമാര്‍ന്നുനിന്നു പൂ-

മഴ വാരിവാരിച്ചൊരിഞ്ഞോള്‍

 

മെലിവാര്‍ന്ന കയ്യൊന്നു മെല്ലെയപ്പൂക്കളെ

പ്പതിവായ് പെറുക്കിയിരുന്നൂ

അഴകില്‍ മുറിക്കുള്ളില്‍ ദേവപാദത്തിലു-

മവയെയൊരുക്കിയിരുന്നു

പവിഴമല്ലിച്ചോട്ടില്‍ നിത്യവും സൗമ്യമാം

ജലധാര തൂവിയിരുന്നു

നിറയെച്ചമഞ്ഞു തെളി‍ഞ്ഞുനില്‍ക്കുന്ന നിന്‍

നില കണ്ടു പുഞ്ചിരിയോടെ

മലരുപോല്‍ മൃദുലമാം ശുദ്ധമാമക്കൈകള്‍

പതിവായ് പരിചരിച്ചോളേ

മെലിയുന്നു വാടുന്നു നീയും,പൊടുന്നനെ-

ക്കരിയുന്നുണങ്ങി വീഴുന്നൂ !

ചിരിതൂകിപ്പൂവിട്ടു തല പൊക്കി നില്‍ക്കവേ

മൃതി വന്നു തൊട്ടതുപോലെ...

പരിചിതമാക്കൈ പിടിച്ചുനീയിഷ്ടമാം

തുണയായ് അനുഗമിച്ചെന്നോ ?....

 

നെറുകയിലമ്മ തലോടുന്നപോ,ലെന്റെ

ഭഗവാന്‍ തൊടുന്നതുപോലെ

പ്രിയമൊടാക്കെകള്‍ തൊടില്ലിനി, ഞങ്ങളും

വെയിലേറ്റു വാടി നില്‍ക്കുന്നു

ഇനിയില്ല,ഇല്ല,ഇല്ലായ്മയില്‍ ഞങ്ങളീ

യിരുളില്‍ കുനിഞ്ഞിരിക്കുന്നു...

അഴിവാതിലൂടെപ്പരുങ്ങി വരില്ലിനി

പവിഴമല്ലിപ്പൂവിന്‍ പ്രേമം..