രണ്ടു സൗന്ദര്യങ്ങള്‍ (ആത്മാരാമന്) - ബാലചന്ദ്രന്‍ ചുള്ളിക്കാട്

bookmark

രണ്ടു സൗന്ദര്യങ്ങള്‍ (ആത്മാരാമന്) - ബാലചന്ദ്രന്‍ ചുള്ളിക്കാട്

ആയിരം തിരിയിട്ട വിളക്കും ചുമലേറ്റി
ആരവത്തോടേ ഭക്തരമ്പലം ചുറ്റും നേരം,
ആയതിൽക്കണ്ടേൻ ദീപ്രദീപഭാവനാ ക്രമ
പാലനം സാധിക്കുന്ന മാനവ സംസ്കാരത്തെ;
അഗ്നിയെച്ചട്ടം പഠിപ്പിച്ചൊരാദിമ ബോധം
വിസ്മൃതശതാബ്ദങ്ങൾ താണ്ടിയ സൗന്ദര്യത്തെ !

ആ വിളക്കൊടിഞ്ഞു വീണമ്പലമേൽക്കൂരയ്ക്കു
തീ പിടിച്ചതും, പ്രജ്ഞ പൊള്ളിയ പുരുഷാരം
ദേവനെയുപേക്ഷിച്ചു പാഞ്ഞതും, പായാൻ വയ്യാ -
ഞ്ഞന്ധരും മുടന്തരും പൂർണ്ണ ഗർഭിണികളും
വെന്തു ചത്തതും ക്രമഭംഗമാ,ണെന്നാലെന്തേ,
കാളിടും ചെന്തീയിലും ഞാനഭിദർശിക്കുന്നൂ
കാലവിക്രമത്തിന്റെ സംഹാര സൗന്ദര്യത്തെ .