ഉള്‍ഖനനം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

bookmark

പദ്മനാഭക്ഷേത്രത്തിന്റെ നിലവറയിൽ
രത്നശേഖരങ്ങളുണ്ടെന്നറിഞ്ഞിടാതെ
നഷ്ടചരിത്രത്തിൻ പുറമ്പോക്കിലെങ്ങാണ്ടോ
പട്ടിണിയുംപാടുമായിക്കഴിഞ്ഞവരേ,
വിസ്മരിക്കപ്പെട്ടവരേ, നിങ്ങളെയൊക്കെ
ഓർത്തെടുക്കാൻ ശ്രമിക്കയാണശുഭചിന്ത.


അന്തിവെട്ടം വാർന്ന വേളിമലയ്ക്കുമേലേ
പഞ്ചമിച്ചന്ദ്രന്റെ പന്തം തെളിയും‌നേരം,
വഞ്ചിരാജാവിന്റെ വാളിൻ വായ്ത്തലപോലെ
ശംഖുംമുഖം കടൽത്തീരം തിളങ്ങും‌നേരം,
വിസ്മരിക്കപ്പെട്ടവരേ നിങ്ങളെയൊക്കെ
ഓർത്തുകൊണ്ടിരിക്കയാണെന്നശുഭചിന്ത.


ഒരുകാലം പൊരുതാനായ് ജനിച്ചവരേ
കരിമ്പാറക്കെട്ടിനോടും കലഹിച്ചോരേ
തിരണ്ട മണ്ണിനെപ്പോലും ഭോഗിച്ചവരേ
തിരയുടെ കുഞ്ചിരോമം പറിച്ചവരേ
ഇരുമ്പിന്റെ കൊലയറ തുറന്നവരേ
പെരും‌തീ പിഴിഞ്ഞു ചാറു കുടിച്ചവരേ


വിസ്മരിക്കപ്പെട്ടവരേ നിങ്ങളെയൊക്കെ
ഉൾഖനനം ചെയ്തെടുക്കാൻ ശ്രമിക്കും‌നേരം
പട്ടിപെറ്റുകിടക്കുന്ന മനസ്സുമായി
കർക്കടകം കാത്തിരിപ്പൂ കടത്തിണ്ണയിൽ.