അന്തര്‍ദ്ധാനം - ബാലചന്ദ്രന്‍ ചുള്ളിക്കാട്

താഴേയ്ക്കു ചാടിമരിച്ച സൌന്ദര്യമേ,
ആഴക്കിണറ്റിലെയമ്പിളിത്തെല്ലിനെ-
പ്പോലെ വേഗം തേങ്ങിമായും വിഷാദമേ,
ആവാഹനം;
നിനക്കീ വെള്ളിമൂങ്ങയിലാവാഹനം.
ഈരേഴുലോകവും നിന്റെയാത്മാവിനെ-
ത്തേടിയലയുന്നൊരക്കൊടുങ്കാറ്റിനോ,
പാതിരാത്താമരമൊട്ടിനുള്ളിൽ ബ്രഹ്മ-
ഭാവന ചെയ്യും കഠിന തപസ്സിനോ
കാണുവാനാവില്ല നിന്നെയൊരിക്കലും.
ഭൂമി പിളർന്നു മറഞ്ഞ സൌന്ദര്യമേ,
നീ മാനഭംഗപ്പെടും നിമിഷത്തിന്റെ
ലോകനീതിക്കു ദയാവധാശംസകൾ.